തൊടുപുഴ: നഗരസഭയില്‍ അജൈവമാലിന്യനീക്കം പ്രതിസന്ധിയില്‍. മാലിന്യം ഏറ്റെടുത്തിരുന്ന ക്ലീന്‍ കേരള കമ്പനി എത്താത്തതിനാല്‍ സംഭരണകേന്ദ്രങ്ങളില്‍ മാലിന്യം നിറഞ്ഞുകവിഞ്ഞ നിലയിലാണ്. തൊടുപുഴ ലോറി സ്റ്റാന്‍ഡിലെ താത്കാലിക കെട്ടിടത്തിലും കാഞ്ഞിരമറ്റം വാര്‍ഡിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലും മാലിന്യം കുമിഞ്ഞുകൂടി.
ലോറിസ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഡിപ്പോ താത്കാ ലികമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലും വിശ്രമ മുറിയിലും ശൗചാലയത്തിലുമാണ് അജൈവമാലിന്യം കുത്തിനിറച്ചിരിക്കുന്നത്. നഗരസഭയിലെ എല്ലാ വാര്‍ഡുകളില്‍നിന്നുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ഇവിടെയെത്തിക്കുന്നുണ്ട്.
മഴ കനത്തതോടെ മാലിന്യം ലോറിസ്റ്റാന്ഡിലൂടെ ഒഴുകിനടക്കുന്നതും ചെരുപ്പുകളിലും കവറുകളും പെട്ടികളിലും വെള്ളം കെട്ടിക്കിടക്കുന്നതും പതിവ് കാഴ്ചയാണ്. തൊട്ടടുത്തുകൂടി ഒഴുകി തൊടുപുഴയാറ്റിലെത്തുന്ന തോട്ടിലേക്കാണ് ഇവയെത്തുന്നത്. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി മുറിച്ച മരക്കൊമ്പുകളും ഇവിടെയാണ് തള്ളിയിരിക്കുന്നത്. മാലിന്യം തരംതിരിക്കാനെന്ന പേരില്‍ ഷീറ്റുകൊണ്ട് ഇഷ്ടിക, മെറ്റല്‍, തടി എന്നിങ്ങനെ ചെറുപെട്ടികള്‍ തയാറാക്കിയിട്ടുണ്ട്. ഇതും ഉപയോഗശൂന്യമാണ്.
താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഇവിടെനിന്നു മാറ്റിയശേഷമാണ് മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയത്. രണ്ടാഴ്ച കൂടുമ്പോള്‍ ഇവ മാറ്റിയിരുന്നു. ഇപ്പോള്‍ ഒരു മാസമായാലും നീക്കംചെയ്യുന്നില്ല. കൊതുകുശല്യവും വര്‍ധിക്കുകയാണെന്ന് ലോറിഡ്രൈവര്‍മാര്‍ പറയുന്നു. സ്ഥലത്ത് രാത്രിയായാല്‍ സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്നുണ്ട്. കാഞ്ഞിരമറ്റം വാര്‍ഡിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലും സമാന സ്ഥിതിയാണ്.
പകര്‍ച്ചവ്യാധികളും മറ്റും വ്യാപകമാകുന്ന സാഹചര്യത്തില്‍ മാലിന്യം സമയബന്ധിതമായി നീക്കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മാലിന്യം ഏറ്റെടുത്തിരുന്ന ക്ലീന്‍ കേരള കമ്പനി ഇപ്പോള്‍ ഇത് കൊണ്ടുപോകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ പറഞ്ഞു. എത്രയും വേഗത്തില്‍ പ്രശ്നം പരിഹരിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.